Alcohol free campaign started in campuses

ക്യാമ്പസുകളിൽ ലഹരിമുക്ത പ്രചാരണത്തിന് തുടക്കം

ക്യാമ്പസുകളിൽ നിന്ന് ലഹരിയെ തുരത്തിയോടിക്കുന്നതിനുള്ള യുദ്ധത്തിന് സംസ്ഥാനത്ത് തുടക്കമായി. കലാലയങ്ങൾ ലഹരി വിരുദ്ധ പ്രചാരണത്തിലേക്ക് ‘ എന്നതാണ് മുദ്രാവാക്യം.

ഒക്ടോബർ 6 മുതൽ നവംബർ 1 കേരളപ്പിറവി ദിനം വരെ വളരെ വിപുലമായ ബോധവത്ക്കരണ-പ്രചാരണ പരിപാടികളാണ് ക്യാമ്പസുകളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

രാജ്യമെമ്പാടും ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന മയക്കുമരുന്നുശൃംഖല പ്രബുദ്ധ കേരളത്തെപ്പോലും മയക്കിക്കിടത്താവുന്ന രീതിയിൽ കരുത്താർജ്ജിച്ചുകൊണ്ടിരിക്കുകയാണ്. ഇതു തിരിച്ചറിഞ്ഞ് സമൂഹത്തെ വിപത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും വിവിധ വകുപ്പുകളുമെല്ലാം കൈകോർക്കുകയാണ്.

ലഹരിവിപത്തിന്റെ ഏറ്റവും വലിയ ഇരകളായിത്തീരുന്നവരിൽ ബഹുഭൂരിപക്ഷവും വിദ്യാർത്ഥികളാണ്. കലാലയങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് ജാഗ്രതാപൂർണമായ നടപടികൾ സ്വീകരിച്ചുകൊണ്ട് വിദ്യാർത്ഥികളെ ലഹരിയെന്ന മഹാവിപത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികൾക്കാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ക്യാമ്പസുകളിൽ രൂപം കൊടുത്തിരിക്കുന്നത്.

യൗവനകാലത്ത് വിദ്യാർത്ഥികളുടെ കർമ്മോത്സുകതയെയും സർഗ്ഗശേഷിയെയും പഠന സാധ്യതകളെയും ചിന്താശേഷിയെയും ഒക്കെ മരവിപ്പിച്ചു നിർത്തിക്കൊണ്ട് അവരെ മയക്കത്തിലേക്ക് കൊണ്ടുപോകുന്ന, ഭ്രാന്തമായ അടിമത്തത്തിലേക്ക് നയിക്കുന്ന ഈ സാമൂഹ്യതിന്മ ക്യാമ്പസുകളിൽ നിന്ന് നമുക്ക് പറിച്ചെറിയണം. ഇത് വളരെ പ്രധാനപ്പെട്ട ദൗത്യമായി ഓരോരുത്തരും കാണണം. അനുദിനമെന്നോണം ലഹരി റാക്കറ്റിന്റെ വ്യാപ്തി വർദ്ധിച്ചുകൊണ്ടിരിക്കുന്നത് ഏവരെയും ഉത്കണ്ഠപ്പെടുത്തുകയും ജാഗ്രതപ്പെടുത്തുകയും വേണം. വ്യക്തിയെന്ന നിലയിലും കുടുംബം എന്ന നിലയിലും സമൂഹമെന്ന നിലയിലുമൊക്കെ ഈ മഹാവിപത്തിന്റെ എല്ലാ പ്രത്യാഘാതങ്ങളെയും ഓരോരുത്തരും തിരിച്ചറിയണം.

ലഹരിക്കെതിരെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് സ്ഥാപനതലത്തിൽ ജാഗ്രതാസമിതികൾ രൂപീകരിച്ചിട്ടുണ്ട്. ‘ഡ്രഗ് ഫ്രീ ക്യാമ്പസ്’ ആയി കലാലയങ്ങളെ മാറ്റുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. എൻഎസ്എസ്, എൻസിസി തുടങ്ങിയവയെല്ലാം ഇതിന് അണിനിരക്കുകയാണ്. എൻഎസ്എസ്, എൻസിസി എന്നിവയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത വോളന്റിയർമാരെ ഉൾപ്പെടുത്തി പ്രത്യേകസേനകൾ രൂപീകരിക്കും. മയക്കുമരുന്നു വിരുദ്ധ പരിപാടിക്കായി എക്സൈസ് വകുപ്പുമായി ചേർന്ന് ഹോസ്റ്റലുകളിൽ വാര്‍ഡന്‍ കണ്‍വീനറായിയുള്ള ശ്രദ്ധ കമ്മിറ്റിയും കോളേജുകളില്‍ വൈസ് പ്രിന്‍സിപ്പൾ കണ്‍വീനറായുള്ള നേര്‍ക്കൂട്ടം കമ്മിറ്റിയും എല്ലാ ഹോസ്റ്റലുകളിലും കോളേജുകളിലും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കും.

മനശ്ശാസ്ത്ര വിദഗ്ധരെ ഉൾപ്പെടുത്തി സർക്കാർ കലാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന ‘ജീവനി’ കൗൺസലിംഗ് സംവിധാനം എയ്ഡഡ് കോളേജുകളിലേക്കും വ്യാപിപ്പിക്കും. ഇതിലൂടെ കുട്ടികൾക്ക് വിശദമായ കൗൺസലിംഗ് നൽകും.
മയക്കുമരുന്നിനെതിരായ പ്രചാരണത്തിൽ അധ്യാപകർക്കും വലിയ പങ്കാണ് വഹിക്കാനുണ്ട്. ഓരോ അധ്യാപകരും കുട്ടികളെ സ്വന്തം മക്കളായി ഏറ്റെടുത്തുകൊണ്ട് നിഷ്കർഷയോടുകൂടിയുള്ള ഇടപെടലുകൾ ഈ വിഷയത്തിൽ നടത്തും.

സമഭാവനയുടെയും വൈജ്ഞാനികമികവിന്റെയും നവകേരളം സൃഷ്ടിക്കാൻ പോകുന്ന ഈ വേളയിൽ ലഹരിയെ സമൂഹത്തിൽനിന്നും വലിച്ചെറിയാൻ എല്ലാവരെയും സർക്കാർ സംയോജിപ്പിക്കും. ഇതിനുള്ള മികച്ച മാതൃകകൾ ഓരോ ക്യാമ്പസിലും സൃഷ്ടിച്ചെടുക്കും.