Now AI Receptionist in Motor Workers Welfare Board

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എ ഐ റിസപ്ഷനിസ്റ്റ്

നിർമ്മിതബുദ്ധി ഉപയോഗപ്പെടുത്തുന്ന ആദ്യത്തെ ക്ഷേമനിധി ബോർഡായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്

നിർമ്മിത ബുദ്ധിയുടെ സാങ്കേതികത പ്രവർത്തന വിപുലീകരണത്തിന് ഉപയോഗിക്കുന്ന ആദ്യത്തെ ക്ഷേമനിധി ബോർഡായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മാറിയിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എ ഐ റിസപ്ഷനിസ്റ്റ് കൂടി എത്തുന്നതോടെ ബോർഡ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. എ ഐ റിസപ്ഷനിസ്റ്റിന്റേയും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള ലാപ്‌ടോപ്പ് വിതരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കെൽട്രോണിന്റെ സഹായത്തോടെ ഏർപ്പെടുത്തുന്ന ”ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസപ്ഷൻ പ്ലാറ്റ് ഫോം കെല്ലി” നിലവിൽ വരുന്നതോടെ ഓഫീസിൽ എത്തുന്ന ഒരാൾക്ക് കിയോസ്‌കിലൂടെ ബോർഡ് നൽകുന്ന സേവനങ്ങളെക്കുറിച്ചു സ്വയം ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊഴിലാളി പ്രവർത്തനങ്ങളുടെ ആക്കം കൂട്ടുന്നതിൽ തൊഴിൽ വകുപ്പ് ജാഗ്രത പുലർത്തുന്നത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.
പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന തരത്തിൽ സാങ്കേതിക വിദ്യകളിലൂന്നിയ പരിശീലനം നൽകി തൊഴിൽ രംഗത്തെ മാറ്റങ്ങളെ നേരിടുന്നതിന് തൊഴിലാളികളെ സജ്ജരാക്കുന്നതിൽ തൊഴിൽ വകുപ്പ് മുന്നിലാണ്. കേരളം മുന്നോട്ട് വയ്ക്കുന്ന തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മാതൃകയാവുന്ന തരത്തിൽ മികച്ചതാണ്. കേരള മോട്ടോർ തൊഴിലാളി ബോർഡിന്റെ പ്രവർത്തനങ്ങൾ പഠിക്കുന്നതിന് ആസാം, ഹരിയാന, അരുണാചൽ പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ബോർഡിന്റെ പ്രവർത്തനങ്ങൾ മനസിലാക്കി സമാനമായ പദ്ധതികൾ അവിടെ തുടങ്ങാനുള്ള ശ്രമത്തിലാണ്. ഇത് കേരള സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു.
ഉടമകൾക്കും തൊഴിലാളികൾക്കും അംശാദായം അടയ് ക്കുന്നതിനും വിശദാംശങ്ങൾഅറിയുന്നതിനുംആനുകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുമായി എറണാകുളം ജില്ലാ ഓഫീസിൽ തുടങ്ങിയ പുതിയ കിയോസ്‌ക് സംവിധാനം എല്ലാ ജില്ലാ ഓഫീസുകളിലും ഏർപ്പെടുത്തും. ക്ഷേമനിധി ബോർഡ് അംശാദായം അടക്കാൻ സാധിക്കാതെ മുടക്കം വന്നുപോയ തൊഴിലാളികൾക്ക് തുക ഒടുക്കുന്നതിന് ഒരു അവസരം കൂടി നൽകുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ളവർക്ക് ഡിസംബർ 31 വരെ കുടിശ്ശിക ഒടുക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.
ഉടമകൾക്കും തൊഴിലാളികൾക്കും അംശാദായം അടയ് ക്കുന്നതിനും വിശദാംശങ്ങൾ അറിയുന്നതിനും ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുമായി ഏർപ്പെടുത്തിയ പുതിയ കിയോസ്‌ക് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ലേബർ കമ്മിഷണർ സഫ്‌ന നസറുദ്ദീൻ നിർവഹിച്ചു.

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പരിപാടിയിൽതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന 197 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു.