Feasibility study will be done to formulate and market rubber based products

 റബ്ബറധിഷ്ഠിത ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് കമ്പോളത്തിലിറക്കാൻ സാധ്യതാ പഠനം നടത്തും

 

ആർ പി എല്ലിന്റെ നേതൃത്വത്തിൽ കമ്പനി രൂപീകരിച്ച് റബ്ബറധിഷ്ഠിത ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് കമ്പോളത്തിലിറക്കാൻ സാധ്യതാ പഠനം നടത്തും ;ആർ പി എൽ ഉദ്യോഗസ്ഥരുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തി

റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കമ്പനി രൂപീകരിച്ച് റബ്ബറധിഷ്ഠിത ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് കമ്പോളത്തിലിറക്കാൻ സാധ്യതാ പഠനം നടത്താൻ തീരുമാനം. കർഷകരിൽ നിന്ന് കമ്പനി നേരിട്ട് റബ്ബർ ശേഖരിക്കുന്ന രീതിയാണ് പരിഗണിക്കുന്നത്.

ആർ പി എൽ ഉദ്യോഗസ്ഥരുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തി.തെഴിലാളികൾക്കായി നിയമിച്ച 13 വീടുകളുടെ താക്കോൽദാനം മന്ത്രി നിർവഹിച്ചു. തൊഴിലാളികൾക്കായി 46 വീടുകൾ കൂടി നിർമ്മിക്കാനുള്ള നിർദേശം മന്ത്രി മാനേജ്‌മെന്റിന് നൽകി. എല്ലാവർക്കും വീട് എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി 26 ദിവസമാക്കി ഉയർത്തുന്ന കാര്യം പഠിക്കാൻ തൊഴിൽ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി . പെൻഷൻ പ്രായം 60 ആക്കിയ സർക്കാർ ഉത്തരവ് ആർ പി എല്ലിൽ നടപ്പാക്കി. 233 കരാർ തൊഴിലാളികളെ ധനവകുപ്പിന്റെ അനുമതി ലഭിച്ചാൽ സ്ഥിരപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ആർ പി എൽ ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഡോക്ടറുടെ സേവന -വേതന വ്യവസ്ഥകളിൽ മാറ്റം വരുത്തും.

അടുത്ത വർഷത്തോടെ സ്ഥാപനം ലാഭത്തിലാക്കണമെന്ന് മന്ത്രി മാനേജ്‌മെന്റിന് നിർദേശം നൽകി. സ്ഥാപനം ലാഭത്തിലായാൽ തൊഴിലാളികൾക്ക് അതിന്റെ ഗുണം ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആർ പി എൽ സ്കൂളിൽ മലയാളവും ഇംഗ്ളീഷും കൂടി പഠിപ്പിക്കും. സ്കൂളിൽ പ്ലസ് ടു അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എസ് ജയമോഹൻ, അജയൻ, പുനലൂർ മധു, സാബു, പി എസ് സുപാൽ എം എൽ എ, അജയപ്രസാദ്, നാസർഖാൻ, സാബു എബ്രഹാം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.