പൊതുവിദ്യാഭ്യാസ മേഖല ബജറ്റിൽ

പൊതുവിദ്യാഭ്യാസ മേഖല ബജറ്റിൽ

കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആകെ 376 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പൂർത്തിയാക്കിയിട്ടുണ്ട്. 400-ൽ അധികം സ്കൂൾ പുരോഗമിക്കുന്നു. കെട്ടിടങ്ങളുടെ നിർമ്മാണം

2021 മെയ് മാസത്തിനു ശേഷം സർക്കാർ/എയ്‌ഡഡ് മേഖലകളിലായി മുപ്പതിനായിരത്തി അഞ്ഞൂറ്റി അറുപത്തി നാല് (30,564) അധ്യാപക നിയമനങ്ങൾ നടത്തി. കൂടാതെ 2612 അനദ്ധ്യാപക നിയമനങ്ങളും നടത്തി.

കുടിശ്ശികയായിരുന്ന LSS, USS സ്കോളർഷിപ്പ് തുക ഇനത്തിൽ രേഖകൾ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് 27.61 കോടി രൂപ വിതരണം ചെയ്തു.

വിദ്യാകിരണം പദ്ധതി വഴി നാൽപത്തി ഏഴായിരത്തി അറുന്നൂറ്റി എഴുപത്തിമൂന്ന് (47,673) ലാപ്ടോപ്പുകളും ഹൈടെക് പദ്ധതി വഴി പതിനാറായിരത്തി അഞ്ഞൂറ്(16,500) ലാപ്ടോപ്പുകളും രണ്ടു വർഷത്തിനുള്ളിൽ നൽകി.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്കരണങ്ങളാണ് ഈ ഗവൺമെൻ്റ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സ്കൂൾ പാഠ്യപദ്ധതി സമഗ്രമായും കാലികമായും പരിഷ്കരിച്ചു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് നാലുവർഷ ബിരുദ സമ്പ്രദായം ഫലപ്രദമായി നടപ്പാക്കിതുടങ്ങി. ഉന്നത വിദ്യാഭ്യാസ മേഖലയിലും സിലബസും കരിക്കുലവും ബോധന രീതികളും ആധുനിക കാലത്തിൻ്റെ ആവശ്യങ്ങൾക്കനു സരിച്ച് പരിഷ്കരിക്കുകയാണ്. മാറ്റങ്ങൾ സുഗമമായി നടപ്പിലാക്കുന്നതിന് കേരളത്തിലെ സ്കൂൾ അധ്യാപകർക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും പരിഷ്കാരങ്ങളെക്കുറിച്ചും ബോധനരീതികളെക്കുറിച്ചും വിപുലമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു. ഇതിനായി സ്കൂൾ വിദ്യാഭ്യാസത്തിന് 5 കോടി രൂപയും ഉന്നത വിദ്യാഭ്യാസത്തിന് 2 കോടി രൂപയും ഉൾപ്പെടെ 7 കോടി രൂപ നീക്കിവെക്കുന്നു.

2025-26 സാമ്പത്തിക വർഷം വിദ്യാഭ്യാസ മേഖലയ്ക്ക് ആകെ അടങ്കൽ തുകയായി 2391.13 കോടി രൂപ വകയിരുത്തുന്നു. ഇത് മുൻവർഷത്തേക്കാൾ 111.84 കോടി രൂപ അധികമാണ്. സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് 1083.82 കോടി രൂപ നീക്കി വയ്ക്കുന്നു.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 84.28 കോടി രൂപ വകയിരുത്തുന്നു.

സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ, ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ സൗഹൃദ ശുചിമുറികൾ, മൂത്രപ്പുരകൾ തുടങ്ങിയവ ഉൾപ്പെടുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ബ്ലോക്കുകൾ/മുറികൾ നിർമ്മിക്കുന്നതിന് 60 കോടി രൂപ നീക്കിവയ്ക്കുന്നു.